കെ സുധാകരൻ അടക്കമുള്ളവർ മത്സരത്തിന് സന്നദ്ധർ; യുവ–വനിത പ്രാതിനിധ്യം വർധിപ്പിക്കും സ്ഥാനാർത്ഥി പട്ടിക 15ന് ശേഷം; അന്തിമ തീരുമാനങ്ങൾ ഹൈക്കമാൻഡിന്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്. സ്ഥാനാർത്ഥികളെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാനാണ് തീരുമാനം. ജനുവരി 15ന് ശേഷം സ്ഥാനാർഥി നിർണയത്തിലേക്ക് പാർട്ടി കടക്കും. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം.
മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി. എം. സുധീരൻ എന്നിവരുടെ പേരുകളും സ്ഥാനാർത്ഥി ചർച്ചകളിൽ സജീവമായി പരിഗണിക്കുന്നുണ്ട്. പകുതിയോളം സീറ്റുകളിൽ യുവാക്കളെയും വനിതകളെയും രംഗത്തിറക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ഇതിലൂടെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനപിന്തുണ വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
സ്ഥാനാർഥി നിർണയത്തിന്റെ പ്രാരംഭ ചർച്ചകൾ വയനാട് ബത്തേരിയിൽ നാളെ ആരംഭിക്കുന്ന ദ്വിദിന ക്യാമ്പിൽ നടക്കും. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും നേതൃത്വം അറിയിച്ചു. എംപിമാർക്ക് മത്സരിക്കാമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കും.
അതേസമയം, നിയമസഭയിൽ കോൺഗ്രസിനെ തിരിച്ചെത്തിക്കുകയാണ് പാർട്ടിയുടെ ഏക ലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ വ്യക്തമാക്കി. ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം ഗുരുവായൂർ ഓൺലൈനിനോട് പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ ഇത്തവണ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും, ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തെ കോൺഗ്രസിലേക്ക് തിരിച്ചു വിടാനുള്ള ശ്രമങ്ങൾ ഫലപ്രദമാകില്ലെന്നും കെ. സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

