നീണ്ട ചർച്ചകൾക്കൊടുവിൽ ബിജെപിയിൽ തീരുമാനം; ശ്രീലേഖയ്ക്ക് പിന്തുണയില്ല
തിരുവനന്തപുരം: ബിജെപി നേതാവ് വി വി രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാകും. നീണ്ടുനിന്ന ആഭ്യന്തര ചർച്ചകൾക്കും അഭിപ്രായഭിന്നതകൾക്കും ശേഷമാണ് നേതൃത്വം ഈ തീരുമാനത്തിലെത്തിയത്. ആർ ശ്രീലേഖയെ മേയറാക്കണമെന്ന നിർദ്ദേശം ഉയർന്നിരുന്നെങ്കിലും, പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു
ആർ ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതായും സൂചനയുണ്ട്. ബിജെപി കേന്ദ്രനേതൃത്വവും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പങ്കെടുത്ത നിർണായക ചർച്ചകളിലാണ് തീരുമാനം രൂപപ്പെട്ടത്.
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയെ ചൊല്ലി ബിജെപിക്കുള്ളിൽ ഭിന്നത രൂക്ഷമായിരുന്നു. എന്നാൽ പാർട്ടിയുടെ ദീർഘകാല പ്രവർത്തകനായ വി വി രാജേഷിനായി നേതൃത്വത്തിൽ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെടുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആർ ശ്രീലേഖയെ ബിജെപി നേതാക്കൾ വീട്ടിലെത്തി കാര്യങ്ങൾ ധരിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഉടൻ കൗൺസിലർമാരുടെ യോഗം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരും.
ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന വി വി രാജേഷിന്റെയും ആർ ശ്രീലേഖയുടെയും പേരുകളായിരുന്നു തുടക്കത്തിൽ സജീവമായി പരിഗണിക്കപ്പെട്ടത്. വി വി രാജേഷിനെ മേയറാക്കണമെന്നായിരുന്നു ആർ.എസ്.എസ്. നിലപാടും. കരമന അജിത്, എം.ആർ. ഗോപൻ എന്നിവരുടെ പേരുകളും ചര്ച്ചയായെങ്കിലും, പ്രവർത്തിപരിചയം പോലുമില്ലാത്ത ആർ ശ്രീലേഖയ്ക്ക് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം പിന്തുണ നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷൻ കൗൺസിലർമാരെ നേരിൽ കണ്ടു അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗം കൗൺസിലർമാരും ആർ ശ്രീലേഖയ്ക്കെതിരെ നിലപാട് അറിയിച്ചതോടെയാണ് രാജേഷ് അനുകൂല തീരുമാനം ശക്തമായത്. നിലവിൽ രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ തുടരുകയും കേന്ദ്രനേതൃത്വത്തെ അന്തിമ തീരുമാനം അറിയിക്കുകയും ചെയ്യും.
നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുമുന്നണി കോട്ട തകർത്തുകൊണ്ടാണ് 50 സീറ്റുകൾ നേടി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫും ശ്രദ്ധേയ മുന്നേറ്റം നടത്തി. ത്രികോണ മത്സരത്തിൽ ബിജെപിക്കൊപ്പം നിന്ന തിരുവനന്തപുരം, സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം സമ്മാനിച്ചു.

