പരാതികൾ ജനുവരി 22 വരെ; അന്തിമ പട്ടിക ഫെബ്രുവരി 21ന്
തിരുവനന്തപുരം: കേരളത്തിലെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) നടപടിയുടെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടികയിൽ നിന്ന് 24,08,503 വോട്ടർമാരെയാണ് ഒഴിവാക്കിയത്.
പട്ടിക തയ്യാറാക്കുന്നതിനായി 2,54,42,352 പേർ ഫോം പൂരിപ്പിച്ച് സമർപ്പിച്ചു. ഇതിൽ 1,23,83,341 പുരുഷന്മാരും 1,30,58,731 സ്ത്രീകളും ഉൾപ്പെടുന്നു. കൂടാതെ 280 ട്രാൻസ്‌ജെൻഡർ വോട്ടർമാരും കരട് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
വോട്ടർമാർക്ക് voters.eci.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കരട് പട്ടിക പരിശോധിക്കാം.
ഇന്ന് മുതൽ ജനുവരി 22 വരെ പരാതികളും അവകാശവാദങ്ങളും സമർപ്പിക്കാനാകും. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പരാതികൾ പരിഗണിക്കുന്നതിനായി ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പട്ടികയിൽ നിന്ന് ഒഴിവായവർക്ക് നിർബന്ധമായും ഫോം പൂരിപ്പിച്ച് അപേക്ഷ നൽകണം എന്നും അദ്ദേഹം വ്യക്തമാക്കി
സ്ഥലംമാറിയവരും, മരിച്ചവരും, ഇരട്ടിപ്പ് ഉള്ളതുമായ വോട്ടർമാരുടെ വിവരങ്ങൾ പ്രത്യേകം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരളത്തിനൊപ്പം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കരട് പട്ടികകളും ഒരേസമയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

