the digital signature of the temple city

ഗുരുവായൂർ ക്ഷേത്രനടയിൽ പ്രകൃതിക്ക് മുറിവ്; നീർകാക്കയുടെ പേരിൽ തണൽമരങ്ങൾക്ക് കോടാലി

ഗുരുവായൂർ ക്ഷേത്രനടയിൽ തണൽ അസ്തമിച്ചു: നീർകാക്കയുടെ പേരിൽ തെക്കേ നടയിലെ മാവ്–പുളി–അത്തി മരങ്ങൾ മുറിച്ചു; ദേവസ്വം നടപടിക്കെതിരെ പ്രതിഷേധം

- Advertisement - Guruvayoor image

ഗുരുവായൂർ: നീർകാക്കയുടെ ശല്യം ചൂണ്ടിക്കാട്ടി ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ തണൽമരങ്ങൾ മുറിച്ചുമാറ്റിയ നടപടി ശക്തമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ക്ഷേത്രത്തിന്റെ തെക്കേ നടയിൽ, ആനകളെ തളക്കുന്ന ഭാഗത്തുണ്ടായിരുന്ന മാവ്, പുളി, അത്തി എന്നീ മൂന്നു വലുതും പഴക്കമുള്ളതുമായ തണൽമരങ്ങളാണ് ദേവസ്വം അധികൃതർ മുറിച്ചു നീക്കിയത്. പക്ഷികൾ ചേക്കേറുന്നതാണ് മരംമുറിക്ക് കാരണമെന്നതാണ് ഔദ്യോഗിക ഭാഷ്യം.

ചെറിയ നീർകാക്ക, കിന്നരി നീർകാക്ക, കുളകൊക്ക് തുടങ്ങിയ പക്ഷികൾ ഇവിടെ പതിവായി കാണപ്പെടുന്നവയാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ–4 വിഭാഗത്തിൽ ഉൾപ്പെടുന്ന പക്ഷികളാണിവ. കൂടാതെ, ആൽവർഗ്ഗത്തിൽ പെടുന്ന അത്തി ഗുരുവായൂർ ക്ഷേത്രനഗരിയിലെ പുണ്യവൃക്ഷമായി കണക്കാക്കപ്പെടുന്നതാണ്. ഇത്തരം സാഹചര്യത്തിൽ പരിസ്ഥിതി–സാംസ്‌കാരിക പ്രാധാന്യമുള്ള മരങ്ങൾ മുറിച്ചുമാറ്റിയ നടപടി വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

പ്രകൃതിതത്വങ്ങളെ മുറുകെപ്പിടിക്കേണ്ട ക്ഷേത്രനഗരിയിൽ തണൽമരങ്ങൾ പൂർണ്ണമായി നീക്കാനുള്ള ശ്രമങ്ങൾ മുൻപും ഉണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. എന്നാൽ കടുത്ത വേനലിൽ ഈ മരങ്ങൾ ഭക്തർക്കും യാത്രക്കാർക്കും ആശ്വാസവും അനുഗ്രഹവും ആയിരുന്നതിനാൽ നടപടികൾ വൈകുകയായിരുന്നു. ഒടുവിൽ പക്ഷിശല്യം ചൂണ്ടിക്കാട്ടി മരങ്ങൾ മുറിച്ചതോടെ ഭക്തരും പരിസ്ഥിതി പ്രവർത്തകരും ഒരുപോലെ പ്രതിഷേധവുമായി രംഗത്തെത്തി.

നീർകാക്കകളുടെ കാഷ്ഠം ആനപ്പുറത്ത് വീഴുന്നതാണ് മരം മുറിക്കാൻ കാരണമെന്നതാണ് പ്രചരിക്കുന്ന വിശദീകരണം. ഇതേ തുടർന്ന് മരങ്ങൾക്ക് താഴെ ആനകളെ തളക്കാൻ പാപ്പാന്മാർ തയ്യാറാകാതിരുന്നതായും അനൗദ്യോഗികമായി പറയുന്നു. എന്നാൽ, പ്രശ്നത്തിന് മറ്റ് ശാസ്ത്രീയവും മാനുഷികവുമായ പരിഹാരങ്ങൾ അന്വേഷിക്കാതെ മരങ്ങൾ മുറിച്ചുമാറ്റിയത് “എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യം” ആണെന്നതാണ് പൊതുവെയുള്ള ആക്ഷേപം.

തെക്കേ നടയിലെ ആനകളെ തളക്കുന്ന ഭാഗത്താണ് മുറിച്ചുമാറ്റിയ മരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. വനംവകുപ്പുമായോ പരിസ്ഥിതി പ്രവർത്തകരുമായോ കൂടിയാലോചന നടത്താതെയാണ് നടപടി സ്വീകരിച്ചതെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. ക്ഷേത്ര വികസനത്തിനായി ഏറ്റെടുത്ത ഈ ഭൂമിയിൽ ഒരുകാലത്ത് നിരവധി മരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, വിവിധ ഘട്ടങ്ങളിലായി അവ മുറിച്ചുമാറ്റിയതോടെ ഇന്ന് വിരലിലെണ്ണാവുന്ന മരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

ഈ നടപടിയെതിരെ ശക്തമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് സെക്രട്ടറി രമേശ് പുതൂർ മരങ്ങൾ മുറിച്ചതിനെ പ്രതിഷേധാർഹമായ നടപടിയെന്ന് വിശേഷിപ്പിച്ചു. ദേവസ്വം വിശദീകരണം വന്നാൽ നിയമനടപടികളടക്കം സ്വീകരിക്കുമെന്ന് പക്ഷിനിരീക്ഷകരും പ്രകൃതിസ്നേഹികളും അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ പരിസ്ഥിതി വാരം ആചരിച്ച് കോടികൾ ചെലവഴിച്ച് മരങ്ങൾ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്ന സമയത്താണ് ഗുരുവായൂർ ദേവസ്വം തണൽമരങ്ങൾക്ക് കോടാലി വെച്ചതെന്ന വിമർശനവും ശക്തമാണ്. “ഇത് ശബരിമലയിൽ ആയിരുന്നില്ലെന്നത് മാത്രമാണ് ആശ്വാസം; അല്ലെങ്കിൽ അവിടെയും ഇതേ വിധി സംഭവിക്കുമായിരുന്നു” എന്ന പരിഹാസവാക്കുകളും പ്രതിഷേധക്കാർ ഉയർത്തുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts