ഗുരുവായൂർ: കുചേലദിനത്തിൽ ശ്രീ ഗുരുവായൂരപ്പ ഭക്തർക്ക് ആനന്ദമേകി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയരും. നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡ ശിൽപ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമയുടെ സ്ഥാനം. കുചേല ദിനത്തിൽ തന്നെ പ്രതിമ സമർപ്പിക്കാനാകുന്നത് ഭഗവദ് അനുഗ്രഹം ഒന്നുകൊണ്ടു തന്നെയാണെന്നും, ഭരണ സമിതിയുടെ ഇടപെടൽ മൂലമാണ് സമയബന്ധിതമായി പുതിയ കുചേല പ്രതിമ പൂർത്തിയാക്കാനായതെന്നും ദേവസ്വം അറിയിച്ചു.
ആറടി ഉയരത്തിൽ കരിങ്കല്ല് മാതൃകയിൽ നിർമ്മിച്ച കുചേല പ്രതിമയുടെ സമർപ്പണം രാവിലെ ഒൻപതിന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിക്കും.
മഞ്ജുളാൽത്തറയിലെ ഗരുഡ ശിൽപം കാലപ്പഴക്കത്താൽ ക്ഷയിച്ചതിനെ തുടർന്ന് കഴിഞ്ഞിടെ പുതിയ വെങ്കല ഗരുഡ ശില്പം സ്ഥാപിച്ചിരുന്നു. നവീകരണ പ്രവർത്തനങ്ങൾക്കിടെ, ഇവിടെയുണ്ടായിരുന്ന
ജീർണിച്ച പഴയകുചേല പ്രതിമ മാറ്റിയിരുന്നു. മഞ്ജുളാൽത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശില്പം വഴിപാടായി സമർപ്പിച്ച ചലച്ചിത്ര നിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ് പുതിയ കുചേല ശില്പവും വഴിപാടായി നിർമ്മിച്ചത്. ഉണ്ണി കാനായിയാണ് ശില്പി. കരിങ്കൽ മാതൃകയിൽ നിർമ്മിച്ച പ്രതിമ ഉന്നത നിലവാരത്തിലുള്ള സ്റ്റെയിൻ ലെസ് സ്റ്റീലും ഫൈബർ മാറ്റും റസീനും ഉപയോഗിച്ച്, കാലങ്ങളോളം നിലനിൽക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത് മഞ്ജുളാൽത്തറയിലെ ഗരുഡ ശിൽപവും ഉണ്ണി കാനായി ആണ് നിർമ്മിച്ചത്. മഞ്ജുളാൽത്തറയിൽ കയ്യിൽ ഓലക്കുടയും വടിയും എടുത്ത് തോളിൽ വച്ച് വലത് കൈ ഇടനെഞ്ചിൽ ചേർത്ത് തോളിൽ തുണിസഞ്ചിയും അരയിൽ അവിൽ പൊതിയുമായി ഗുരുവായൂർ ക്ഷേത്രനടയിലേക്ക് ഭക്തിയോടെ നോക്കുന്ന രീതിയിലാണ് പ്രതിമയുടെ രൂപകൽപ്പന.

