ഗുരുവായൂർ: ബുധനാഴ്ച കുചേല ദിന ആഘോഷമായിട്ടും ഇതുവരെയും മഞ്ജുളാൽ തറയിൽ കുചേലൻ എത്തിയിട്ടില്ല. ഭക്തി നിർഭരമായി സ്നേഹ ബന്ധത്തിന്റെയും, ദേവാനുഗ്രഹത്തിന്റെ സത്ത പകർന്ന പുരാണ ഇതിഹാസങ്ങളിലെ മുഖ്യ ദേവസ്വരൂപമായ കുചേലദിനം ഇത്തവണ വന്നെത്തിയിട്ടും, കിഴക്കെ നട മഞ്ജുളാൽ പരിസരത്ത് ആത്മനിർവൃതി നൽകി ഭക്തർ കണ്ട് തൊഴുത് സായൂജ്യം നേടി നിലനിന്നിരുന്ന കുചേല പ്രതിമ ഗരുഡ നിർമ്മാണവുമായി മാറ്റിയതിന് ശേഷം ഇനിയും മഞ്ജുളാൽ തറയിൽ പുനസ്ഥാപിക്കാത്തതിൽ ഭക്തജന കൂട്ടായ്മ യോഗം ചേർന്ന് പ്രതിഷേധിച്ചു.
കുചേല ദിനത്തിൽ വിവിധ സംഘടനകളും, ഭക്തരും മഞ്ജുളാൽ പരിസരത്ത് വന്നെത്തി കുചേല പ്രതിമ കണ്ട് വണങ്ങി അനുഗ്രഹവും , അനുബന്ധ പരിപാടികളും സംഘടിപ്പിച്ച് പോന്നിരുന്നു. എന്നാൽ പ്രതിമ മാറ്റിയതിന് ശേഷം നിലവിൽ വന്ന അനിശ്ചിതത്തിൽ ഭക്തർ തികഞ്ഞ അങ്കലാപ്പിലും, അമർഷത്തിലുമാണ്. എത്രയും വേഗം കുചേല പ്രതിമ മഞ്ജുളാലിൽ പുനസ്ഥാപിച്ച് ഭക്തജന ആശങ്കയും വേദനയും, വിഷമവും പരിഹരിക്കുന്നതിന് ഗുരുവായൂർ ദേവസ്വം സത്വര നടപടികൾ സ്വീകരിയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൂട്ടായ്മ കൺവീനർ ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം ഗോപിനാഥൻ നായർ പ്രമേയാവതരണം നടത്തി. ടി ഡി സത്യദേവൻ, ഇ പ്രകാശൻ, ദേവൻ തൈക്കാട്, കെ രാജു, മോഹനൻ ബ്രഹ്മംകുളം, മുരളി ഇരിങ്ങപ്പുറം, വി ഹരി എന്നിവർ സംസാരിച്ചു.

