14 വർഷത്തെ സജീവ ബിജെപി പ്രവർത്തകൻ പാർട്ടി വിടുന്നു
സീറ്റുകളുടെ വിഭജനത്തിൽ സാമുദായിക വേർതിരിവ് ആരോപണം
ഹൈസ്കൂൾ വാർഡിൽ മണ്ഡലം പ്രതീക്ഷിച്ചിരുന്നെങ്കിലും സീറ്റ് ലഭിക്കാതെ പോയതായി ആരോപണം
നിലവിലെ കൗൺസിലർ ജ്യോതി രവീന്ദ്രനാഥിന് സീറ്റ്; ഇതേ വാർഡ് ജനറൽ വിഭാഗം
ജില്ലാ കമ്മിറ്റിയുടെ ‘ജനറൽ സീറ്റ് പുരുഷ സ്ഥാനാർത്ഥിക്ക്’ എന്ന നയം ലംഘിച്ചതായി സുമേഷ്
ജില്ലാ പ്രസിഡന്റിന് രാജിക്കത്ത് നൽകി
സ്വതന്ത്ര സ്ഥാനാർത്ഥിത്വത്തിന് തയ്യാറെടുപ്പ്
ഗുരുവായൂർ: ഗുരുവായൂരിൽ ബിജെപിയിൽ വലിയ ആഭ്യന്തര കലഹമാണ് പൊട്ടിത്തെറിച്ചത്. സീറ്റ് തർക്കത്തെ തുടർന്ന് ജില്ലാ കമ്മിറ്റിയംഗവും 14 വർഷമായി സജീവ ബിജെപി പ്രവർത്തകനുമായ കെ.കെ. സുമേഷ് കുമാർ പാർട്ടി വിട്ടതായി അറിയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു.
ബിജെപി സമുദായപരമായ അടിസ്ഥാനത്തിൽ സീറ്റ് നിർണയം നടത്തുന്നതായാണ് സുമേഷ് കുമാർ ഉന്നയിക്കുന്ന പ്രധാന ആരോപണം.
“പടിഞ്ഞാറെ നടയിൽ ഒരു നയവും കിഴക്കേ നടയിൽ മറ്റൊരു നയവും ബിജെപി പ്രയോഗിക്കുന്നു,” — സുമേഷിന്റെ ആരോപണം.
ഹൈസ്കൂൾ വാർഡ് (34) തനിക്ക് ലഭിക്കുമെന്ന് മുന്‍ ധാരണ ഉണ്ടായിരുന്നുവെങ്കിലും, ആ സീറ്റ് അനുവദിക്കാതെ ജനറൽ വാർഡായ ഇവിടെ നിലവിലെ കൗൺസിലർ ജ്യോതി രവീന്ദ്രനാഥിനെ ആണ് പാർട്ടി വീണ്ടും തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റിയുടെ തീരുമാനം ജനറൽ വാർഡുകളിൽ പുരുഷന്മാരെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു.
എന്നാൽ ഹൈസ്‌കൂൾ വാർഡ് — ജനറൽ സീറ്റ് — വനിത സ്ഥാനാർത്ഥിക്ക് നൽകിയത് അംഗീകരിക്കാനാവില്ലെന്ന് സുമേഷ് വ്യക്തമാക്കി.
ഗുരുവായൂരിന്റെ സമഗ്ര വികസനമാണ് എന്റെ ലക്ഷ്യം. സാമുദായിക അടിസ്ഥാനത്തിലുള്ള വേർതിരിവ് അതിന് തടസമാണ്,” — സുമേഷ് പറയുന്നു. സാമുദായിക വേർതിരിവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റിന് രാജിക്കത്ത് കൈമാറിയതായും,
ഉടൻ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും സുമേഷ് കുമാർ വ്യക്തമാക്കി.

