ചെമ്പൈ സംഗീതോത്സവം അമ്പതുവർഷം : കാലം മായാത്ത സംഗീതസ്മരണകൾ തീർക്കണം, “തിരുവെങ്കിടം പാനയോഗം”
ഗുരുവായൂർ ∣ ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു വരുന്ന ചെമ്പൈ സംഗീതോത്സവം ഈ വർഷം അമ്പതാം വാർഷികാഘോഷത്തിന്റെ നിറവേറ്റിലേക്കെത്തുകയാണ്. സംഗീതരംഗത്ത് ചരിത്രമുറപ്പിച്ച ഈ മഹോത്സവം, ചെമ്പൈ ഭാഗവതരുടെ അനുസ്മരണമായി ആരംഭിച്ചതിനു ശേഷം, അനവധി പ്രതിഭകളെ ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക് ആകർഷിച്ച അമ്പതാണ്ടിന്റെ യാത്രയാണിത്.

അരനൂറ്റാണ്ട് പിന്നിടുന്ന ഈ മഹോത്സവം എന്നും ഓർമ്മിക്കത്തക്കതാക്കണം” — എന്ന നിലപാടാണ് തിരുവെങ്കിടം പാനയോഗം വാർഷികയോഗം മുന്നോട്ടുവച്ചത്. പങ്കെടുക്കുന്ന മുഴുവൻ കലാകാരന്മാർക്കും ചെമ്പൈ ഭാഗവതരുടെ ചിത്രം ആലേഖനം ചെയ്ത കമനീയ ഉപഹാരങ്ങൾ പ്രാതിനിത്യ സർട്ടിഫിക്കറ്റിനോടൊപ്പം സമ്മാനിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അമ്പതാം വർഷാഘോഷത്തിന്റെ ഭാഗമായി പഞ്ചരത്ന കീർത്തനാലാപനം അടക്കമുള്ള പരിപാടികളെ സ്മരണീയമാക്കണമെന്നും, ദേവസ്വം ഭരണസമിതി അതിനായി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
തിരുവെങ്കിടം രാജു ഭവനിൽ ചേർന്ന പാനയോഗ വാർഷികയോഗത്തിൽ സെക്രട്ടറിയും മഞ്ജുളാൽത്തറ മേളപ്രമാണിയുമായ ഗുരുവായൂർ ജയപ്രകാശ് അധ്യക്ഷനായിരുന്നു. തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി പ്രസിഡന്റും പാനയോഗ സാരഥിയുമായ ശശി വാറണാട്ട് യോഗം ഉദ്ഘാടനം ചെയ്തു. കോ. ഓർഡിനേറ്റർ ബാലൻ വാറണാട്ട് വിഷയാവതരണം നടത്തി.
വിഭിന്ന കലാകാര കൂട്ടായ്മകളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പകൽപ്പാന ആചാര്യൻ ഉണ്ണികൃഷ്ണൻ എടവന, വില്ലിന്മേൽ തായമ്പക പ്രതിഭ ഷൺമുഖൻ തെച്ചിയിൽ, ഇലത്താള വിദ്വാൻ പ്രഭാകരൻ മൂത്തേടത്ത്, പാനപരമ്പരയിലെ അനുഷ്ഠാനപ്രതിഭ ദേവീദാസൻ ഗുരുവായൂർ, മദ്ധള വാദ്യശ്രേഷ്ഠൻ രാജൻ കോക്കൂർ,
കൈകൊട്ടി കളി കലാകാരിയും ഗായികയുമായ പ്രീത ഇടവന എന്നിവർ പ്രസംഗിച്ചു.
സംഗീതത്തിൻ്റെ, ഭക്തിയുടെയും, പാരമ്പര്യത്തിൻ്റെയും അകമ്പടിയോടെ അരനൂറ്റാണ്ട് പിന്നിടുന്ന ചെമ്പൈ സംഗീതോത്സവം ഗുരുവായൂരപ്പന്റെ സന്നിധിയിൽ സംഗീതരംഗത്തിന് അനശ്വരമായ ഓർമ്മകളും പുതു ചൈതന്യവും സമ്മാനിക്കുമെന്ന പ്രതീക്ഷയോടെ തിരുവെങ്കിടം പാനയോഗം വേളക്കായി ഒരുങ്ങുന്നു.

