ഗാന്ധിഘാതകരെ പ്രസാദിപ്പിക്കാനായുള്ള നീക്കം; ഗുരുവായൂരിലെ പ്രതിമ വിവാദം ശക്തം”
ഗുരുവായൂർ: ഗാന്ധിഘാതകരെ തൃപ്തിപ്പെടുത്താനുള്ള സി.പി.എം – ബി.ജെ.പി അന്തർധാരയാണ് ഗുരുവായൂരിലെ ഗാന്ധി പ്രതിമ വികലമാക്കിയതിനു പിന്നിലെന്നാരോപിച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ടി. എൻ. പ്രതാപൻ എം.പി. പ്രതികരിച്ചു.

ഗുരുവായൂർ നഗരസഭയുടെ ബയോ പാർക്കിൽ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പദ്ധതിയുടെ ഭാഗമായി നഗരസഭ നിർമ്മിച്ച ഗാന്ധി പ്രതിമ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രതാപൻ. പ്രതിമയുടെ രൂപഭംഗി ഗാന്ധിജിയുടെ യഥാർത്ഥ പ്രതീകത്തോട് യാതൊരു സാമ്യവും കാണിക്കുന്നില്ലെന്നും, ഇത് ഉദ്ദേശപൂർവ്വമായ വികൃതീകരണമാണെന്നും അദ്ദേഹം പറഞ്ഞു.
വികൃതമായി പ്രതിമ നിർമ്മിച്ച ശില്പിയെ നഗരസഭ പൊതുവേദിയിൽ ആദരിച്ചതും ആർ.എസ്.എസ്, സംഘപരിവാർ സംഘടനകളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് സൂചിപ്പിക്കുന്നതായും പ്രതാപൻ ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അരവിന്ദൻ പല്ലത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠൻ, ഡി.സി.സി അംഗം ഇർഷാദ് കെ.ചേറ്റുവ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്. സൂരജ്, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി. സത്താർ, നേതാക്കളായ ആർ. രവികുമാർ, കെ.പി.എ. റഷീദ്, ആൻ്റോ തോമസ്, കെ.എച്ച്. ഷാഹുൽ ഹമീദ്, അഡ്വ. കെ.ബി. ഹരിദാസ്, നാസർ വഞ്ചിക്കടവ്, സക്കീർ കരിക്കയിൽ, ജലീൽ മുതുവട്ടൂർ, ചാവക്കാട് കൗൺസിലർ ഫൈസൽ കാനാംപുള്ളി എന്നിവരും പ്രതാപനോടൊപ്പം പങ്കെടുത്തു.

