കണ്ണനെ കാണാൻ ഗുരുവായൂരിൽ ഭക്തസഹസ്രങ്ങൾ
? ഹൈലൈറ്റുകൾ
- ശനിയാഴ്ച രാത്രി മുതൽ ഭക്തർ ക്ഷേത്രസന്നിധിയിൽ നിരയായി നിന്നു.
- ഞായറാഴ്ച കൂടിയായതിനാൽ ക്ഷേത്രത്തിനകത്തും പുറത്തും തിരക്ക്.
- പുലർച്ചെ മുതൽ കൊടിമരം വഴി ഭക്തർക്ക് പ്രവേശനം.
- വിഐപി ദർശനം രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ നിയന്ത്രിച്ചു.
- ? രാവിലെ 9 മുതൽ അന്നലക്ഷ്മി ഹാളിലും നടപ്പന്തലിലും സദ്യ. ???? ഏകദേശം 45,000 പേർ പങ്കെടുത്തു. ⏰ വൈകീട്ട് 4.30 വരെ ഭക്ഷണം വിതരണം
- അഷ്ടമിരോഹിണി ദിനത്തിലെ പ്രത്യേക വഴിപാടായി 48,000 നെയ്യപ്പങ്ങൾ.
- 8 ലക്ഷം പാൽപ്പായസം തയ്യാറാക്കി നിവേദിച്ചു.
- ? അഷ്ടമിരോഹിണി ദിനത്തിൽ ക്ഷേത്രത്തിൽ 143 വിവാഹങ്ങൾ നടന്നു.
- ⏰ പുലർച്ചെ ആരംഭിച്ച വിവാഹങ്ങൾ രാവിലെ 10 മണിയോടെ പൂർത്തിയായി

ഗുരുവായൂർ:ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി ദിനത്തിൽ കണ്ണനെ ദർശിക്കാൻ ഭക്തസഹസ്രങ്ങൾ ഗുരുവായൂരിലേക്ക് ഒഴുകിയെത്തി. ശനിയാഴ്ച രാത്രി മുതൽ തന്നെ ക്ഷേത്രസന്നിധിയിൽ ഭക്തജനങ്ങളുടെ നീണ്ട നിരകൾ ആരംഭിച്ചു. ഞായറാഴ്ച കൂടിയായതിനാൽ ക്ഷേത്രത്തിനകത്തും പുറത്തും തിരക്ക് കുത്തനെ വർദ്ധിച്ചു.

പുലർച്ചെ മുതൽ കൊടിമരം വഴി ഭക്തർക്ക് പ്രവേശനം അനുവദിച്ചു. എന്നാൽ നാലമ്പലത്തിനകത്ത് പ്രദക്ഷിണവും ശയനപ്രദക്ഷിണവും അനുവദിച്ചിരുന്നില്ല. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം നിയന്ത്രിച്ചതോടെ സാധാരണ ഭക്തർക്ക് അനായാസ ദർശനം സാധ്യമായി.

ക്ഷേത്രത്തിലെ കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വർണക്കോലമേന്തി. രാവിലെ പെരുവനം കുട്ടൻമാരാരുടെ പഞ്ചാരിമേളവും ഉച്ചതിരിഞ്ഞും രാത്രിയിലും വൈക്കം ചന്ദ്രന്റെ പഞ്ചവാദ്യവും അകമ്പടിയായി.

രാവിലെ ഒൻപതു മുതൽ അന്നലക്ഷ്മി ഹാളിലും ക്ഷേത്ര നടപ്പന്തലിലും പിറന്നാൾസദ്യ ആരംഭിച്ചു. ഏകദേശം 45,000 പേർ സദ്യയിൽ പങ്കെടുത്തു. വൈകുന്നേരം 4.30 വരെ സദ്യ നീണ്ടുനിന്നു. അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടായ നെയ്യപ്പം അത്താഴപൂജയ്ക്ക് നിവേദിച്ചു. 48,000 നെയ്യപ്പങ്ങളും എട്ടുലക്ഷം പാൽപ്പായസവും തയ്യാറാക്കി നിവേദിച്ചു. 13 കീഴ്‌ശാന്തി ഇല്ലങ്ങളിലെ നൂറോളം കീഴ്‌ശാന്തികൾ പുലർച്ചെ മുതൽ ജോലിയിൽ ഏർപ്പെട്ട്, ക്ഷേത്രത്തിനുള്ളിലും വാതിൽമാടങ്ങളിലും അടുപ്പൊരുക്കി അപ്പം തയാറാക്കി. രാത്രി അത്താഴപൂജയ്ക്ക് ശേഷം ഭക്തർക്കും വിതരണമായി.

അഷ്ടമിരോഹിണി ദിനത്തിൽ ക്ഷേത്രത്തിൽ 143 വിവാഹങ്ങൾ നടന്നു. പുലർച്ചെ ആരംഭിച്ച വിവാഹങ്ങൾ രാവിലെ പത്തു മണിയോടെ പൂർത്തിയായി.ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടത്തിയിരുന്നു.


