ഗുരുവായൂർ: ഭക്തരിൽ നിന്നു പണം തട്ടിയെടുക്കുന്ന സോഷ്യൽ മീഡിയ, വാട്‌സാപ് കൂട്ടായ്‌മകൾ എന്നിവയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാനും വഴിപാടുകൾ നടത്താനും സൗകര്യങ്ങൾ ചെയ്യാമെന്നു പറഞ്ഞ് ഭക്തരിൽ നിന്ന് പലരും പണം വാങ്ങുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ക്ഷേത്ര ദർശനത്തിനോ വഴിപാടുകൾ നടത്താനോ ദേവസ്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലാത്തതാകുന്നു. തട്ടിപ്പു നടത്തുന്ന സംഘങ്ങളാണ് ഇതിനു പിന്നിൽ. വഞ്ചിതരായ ഭക്തർ പരാതി നൽകണമെന്നും ദേവസ്വം ചെയർമാൻ നിർദേശിച്ചു.
ഗുരുപവനപുരി ഓൺലൈൻ വാട്‌സാപ് കുട്ടായ്മ അലപ്പുഴ സ്വദേശിനി ഭക്തയിൽ നിന്ന് 2024 സെപ്റ്റംബർ 7ന് 9000 രൂപ തട്ടിയെടുത്തെന്ന പരാതി ദേവസ്വത്തിന് ലഭിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ കളഭച്ചാർത്ത് വഴിപാട് നടത്താനായിട്ടാണ് പണം നൽകിയത്. എന്നാൽ പ്രസാദമായി കളഭം ലഭിച്ചില്ല. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ദേവസ്വത്തിലും പൊലീസിലും തങ്ങൾക്ക് സ്വാധീനമുണ്ടെന്നു പറഞ്ഞ് വാട്സാപ്പ് കുട്ടായ്മയുടെ അഡ്മിൻ ഇവരെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മുന്നറിയിപ്പ് നൽകുന്നത്. ഗുരുവായൂരിൽ വഴിപാട് നടത്താൻ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞ് ചില ബ്ലോഗർമാർ ഭക്തരിൽ നിന്നു പണം ഈടാക്കുന്നതായി പരാതിയുണ്ട്.

