ഗുരുവായൂർ: ഗുരുവായൂരിലെ വികസനത്തെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസും ബിജെപിയും എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു. ഗുരുവായൂരിൽ സിപിഐഎം നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂർ മേൽപ്പാലത്തെ അട്ടിമറിക്കാൻ സകല മാർഗ്ഗങ്ങളും നോക്കിയവരാണ് കോൺഗ്രസും യുഡിഎഫും. ഗുരുവായൂരിന്റെ വികസന സ്വപ്നങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗുരുവായൂരിലെ മേൽപ്പാലം എന്നിരിക്കെ തങ്ങൾ അധികാരത്തിൽ ഉള്ളപ്പോൾ ഒന്നും അതിനുവേണ്ടി പരിശ്രമിക്കാതെ എൽഡിഎഫ് സർക്കാർ മേൽപ്പാലത്തിനു വേണ്ടി എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തിയപ്പോൾ, കിഫ്ബി അടക്കമുള്ള മാർഗങ്ങളിലൂടെ ഫണ്ട് വകയിരുത്തിയപ്പോൾ മേൽപ്പാലം അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.
ഗുരുവായൂർ വികസനത്തിന് നാഴികക്കല്ല് ആകുന്ന തിരുവെങ്കിടം റെയിൽവേ അടിപ്പാതയും അട്ടിമറിക്കാൻ ശ്രമം ഉണ്ടായി. അതിനു നേതൃത്വം നൽകിയത് ആകട്ടെ ബിജെപിയുമാണ്. അടിപ്പാതയ്ക്ക് എതിരായി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത് ബിജെപി നേതാവ് ആർ വി ബാബുവാണ്. ഇത്തരത്തിൽ എല്ലാകാലത്തും ഗുരുവായൂർ വികസനത്തെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് ഇരു കൂട്ടരും എന്നിരിക്കെ, ഗുരുവായൂരിൽ സ്വപ്നസമാനമായ വികസനത്തിന് നേതൃത്വം നൽകിയ എൽഡിഎഫിനെയും സിപിഐഎമ്മിനെയും ആക്ഷേപിക്കാൻ ശ്രമിക്കുന്നത് ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.


