തൃശ്ശൂർ പൂരം തകർക്കാനുള്ള ശ്രമം ആസൂത്രിതം

തൃശൂർ: ലോക പ്രസിദ്ധമായ തൃശ്ശൂർ പൂരവും, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളേയും തകർക്കുവാനുള്ള ശ്രമം കാലങ്ങളായി നടന്നുവരുന്നു. അതിൻ്റെ തുടർച്ചയാണ് ഈ വർഷത്തെ പുരം ചരിത്രത്തിലാദ്യമായി ആചാര അനുഷ്‌ഠാനങ്ങൾ പൂർണ്ണമാകാതെ അവസാനിപ്പിക്കേണ്ടി വന്നതെന്ന് ഹിന്ദു ഐക്യവേദി – വിശ്വഹിന്ദു പരിഷത് കേരള ക്ഷേത്രസംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.

തിരുവമ്പാടി ഭഗവതിയുടെ രാത്രി മഠത്തിൽ നിന്നുള്ള എഴുന്നള്ളത്ത് പോലീസ് അക്രമം മൂലം നിർത്തി വെക്കേണ്ടി വന്നു. പഞ്ചവാദ്യത്തോട് കൂടിയ എഴുന്നള്ളത്ത് നായ്ക്കനാലിൽ എത്തുമ്പോഴാണ് പുലർച്ചെയ്യുള്ള വെടിക്കെട്ട്. എഴുന്നള്ളത്ത് തടസ്സപ്പെട്ടതിനാൽ വെടിക്കെട്ട് യഥാസമയം നടന്നില്ല. പിന്നീട് അപകട സാധ്യത ഒഴിവാക്കുന്നതിന് വേണ്ടി പകൽ സമയത്ത് പൊട്ടിച്ചു തീർക്കുകയായിരുന്നു. ആനക്ക് പട്ട കൊണ്ടുപോകുന്നതും, കുടമാറ്റത്തിന് കുട കൊണ്ടുപോകുന്നതും സിറ്റി പോലീസ് കമ്മീഷ്‌ണർ തടയുന്നത് നമ്മൾ കണ്ടു. അനുചിതമായ ഗതാഗത നിയന്ത്രണം മൂലം കണിമംഗലം ശാസ്‌താവിൻ്റെ എഴുന്നള്ളത്തും തടസ്സപ്പെട്ടു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ദശലക്ഷകണക്കിന് പൂരപ്രേമികളായ ജനങ്ങൾക്ക് പൂരം കാണാനുള്ള സൗകര്യം ഒരുക്കുന്നതിന് പകരം പ്രധാന വഴികളെല്ലാം വടംക്കെട്ടി ആളുകളെ പൂര പറമ്പിലേക്ക് വരാൻ അനുവദിച്ചില്ല. വടക്കുംനാഥ ക്ഷേത്രമതിൽക്കകത്ത് പാദരക്ഷ ഉപയോഗിക്കരുത് എന്ന ഹൈക്കോടതി വിധി നിലനിൽക്കേ പോലീസ് മേധാവികൾ തന്നെ ബൂട്ടിട്ട് മതിൽക്കകത്ത് കയറി. നിയമപാലകർ നിയമം ലംഘിക്കുകയും ജനങ്ങളുടെയും, പൂരക്കമ്മിറ്റിക്കാരുടേയും മേൽ നിയമം അടിച്ചേൽപ്പിക്കുകയും ചെയ്ത‌്‌ പുരം നടത്തിപ്പ് ദുഷ്‌ക്കരമാക്കി.

പുരം നടത്തിപ്പിൻ്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് പുരം പ്രദർശനമാണ്. പൂരം പ്രദർശനവും, തൃശ്ശൂർ പുരവും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്‌മമായ നടത്തിപ്പും മൂലം പതിറ്റാണ്ടുകളായി ഭംഗിയായി നടന്നു വരുന്നു. ഈ രണ്ടു സ്വകാര്യ ദേവസ്വങ്ങളേയും, തൃശ്ശൂർ പൂരത്തേയും തകർക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം. നേതൃത്വത്തിലുള്ള കൊച്ചിൻ ദേവസ്വം ബോർഡ് ഭരണ സമിതി പൂരം പ്രദർശനി കയ്യടക്കാൻ ശ്രമിക്കുന്നു.

40 ലക്ഷമാക്കി വർദ്ധിപ്പിച്ച തറവാടക 2 കോടിയാക്കി മാറ്റിയതും സി.പി.എം നേതൃത്വത്തിലുള്ള കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ദുഷ്‌ടലാക്കാണ്. ഈ വർഷത്തെ സാമ്പിൾ വെടിക്കെട്ടിന്റെ ദിവസം പൂരം പ്രദർശനിയിലെ സ്റ്റാളുകൾ ബലമായി അടപ്പിച്ച് ദശലക്ഷങ്ങൾ നഷ്ടം വരുത്തിയ പോലീസ് നടപടി സി.പി.എം. ഇടപെടലിൻ്റെ ഭാഗമാണ് എന്നതിൽ സംശയമില്ല.

പുരദിവസം തൃശ്ശൂർ എം.പി, എം. എൽ എ. എന്നിവർ തിരിഞ്ഞു നോക്കാഞ്ഞതും, തൃശ്ശൂരിൽ നിന്നുള്ള റവന്യൂ മന്ത്രി എത്തിച്ചേരാൻ മണിക്കൂറുകൾ വൈകി 5:30 ആയതും പൂരത്തിനെതിരെ യുള്ള ഗൂഢാലോചനയിൽ ഭരണകൂടത്തിൻ്റെ പങ്ക് വ്യക്തമാക്കുന്നതാണ്. ഈ വെല്ലുവിളി ശബരിമല ആചാര ലംഘനത്തിൻ്റെ തുടർച്ചയാണ് . ലോകാരാധ്യനായ ഭഗവാൻ ശ്രീരാമചന്ദ്രനും, രാംലല്ലയും കുടമാറ്റത്തിൻ്റെ ഭാഗമായതിന്റെ പ്രതികാരമാണ്.  

തൃശ്ശിവപേരൂരിൻ്റെയും, മലയാളികളുടേയും അഭിമാനമായ തൃശ്ശൂർപൂരം ആചാര അനുഷ്‌ഠാന പൂർണ്ണമായി നടത്തുവാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. തൃശ്ശൂർ പൂരം വെറുമൊരു കെട്ടുകാഴ്‌ചയല്ല. ഭക്തിയും, ആചാരവും, അനുഷ്‌ഠാനവും നിറഞ്ഞ ചടങ്ങുകളാൽ സമ്പന്നമാണ്. ജാതി മത ഭേദമന്യേ പതിനായിരക്കണക്കിന് ആളുകളുടെ വരുമാന സ്രോതസ്സാണ്.

വരും വർഷങ്ങളിൽ വെല്ലുവിളികളും, പ്രതിസന്ധികളും ഇല്ലാതെ ചിട്ടയായി, ഭംഗിയായി പൂരം നടത്തുന്നതിന് ശക്തമായ ജനകീയ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് ഹിന്ദു ഐക്യവേദി – വിശ്വഹിന്ദു പരിഷത് കേരള ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts