തൃശ്ശൂർ: തെരെഞ്ഞെടുപ്പിൽ ഇടതും വലതും ക്രോസ് വോട്ടിംങ്ങ് ആരോപണങ്ങൾ ഉന്നയിക്കുന്നത് വോട്ട് ചെയ്ത ജനങ്ങളെ അപമാനിക്കലാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ പറഞ്ഞു.
ഈ തെരെഞ്ഞെടുപ്പിൽ തൃശ്ശൂരിലെ വോട്ടർമാർ വികസനത്തിനാണ് വോട്ട് ചെയ്തത്. അവർ ഏറ്റവും ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട് എന്നാണ് ബി ജെ പി വിലയിരുത്തുന്നത്.
കേന്ദ്ര സർക്കാരിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്ന കഴിവുള്ള ജനപ്രതിനിധി തൃശ്ശൂരിൽ നിന്നുണ്ടാകണമെന്നും അതുവഴി തൃശ്ശൂരിൻ്റെ വികസന മുരടിപ്പിന് പരിഹാരമുണ്ടാകണമെന്നും രാഷ്ട്രീയഭേദമന്യേ വലിയൊരു ജനവിഭാഗം ഇത്തവണ ചിന്തിച്ചിട്ടുണ്ട്.
അതിൻ്റെ പ്രതിഫലനം വോട്ട് നിലയിലുണ്ടാകും. അതുണ്ടാക്കുന്ന അലോസരത്തിൽ നിന്നാണ് ഇത്തരം അടിസ്ഥാനരഹിതമായ ജല്പനങ്ങൾ ഉണ്ടാകുന്നത്.
പരാജയം മുൻകൂട്ടിക്കണ്ട് സ്വയം ജാമ്യമെടുക്കലാണിത്. മറ്റുള്ളവർക്കെതിരെ ആരോപണം ഉന്നയിക്കുന്ന കെ.മുരളീധരൻ സ്വന്തം പാർട്ടി നേതാവ് ടി.എൻ പ്രതാപൻ അനുയായികളുടെ വോട്ട് എവിടേയ്ക്ക് മറിച്ചു എന്നതിൻ്റെ കണക്കെടുപ്പാണ് ആദ്യം നടത്തേണ്ടതെന്നും അനീഷ്കുമാർ പറഞ്ഞു.