തൃശൂർ ∙ മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപറേഷന്റെ ആദ്യ മേയറുമായിരുന്ന ജോസ് കാട്ടുക്കാരൻ (92) അന്തരിച്ചു. നഗരത്തിനു സമീപമുള്ള അരണാട്ടുകരയിലെ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. രാവിലെ 10 മുതൽ പൊതുദർശനം തുടങ്ങി. തിങ്കളാഴ്ച ഡിസിസി ഓഫിസിലും തൃശൂർ കോർപറേഷനിലും പൊതുദർശനം. തുടർന്നു സംസ്കാരം അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ.
മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ നേതൃത്വത്തിൽ തൃശൂരിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ജില്ലയിലെ ആദ്യകാല യൂത്ത് കോൺഗ്രസ് നേതാവായിരുന്നു. എൻ.ജി. ജയചന്ദ്രൻ നേതൃത്വം നൽകിയിരുന്ന ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. പിന്നീടു ദീർഘകാലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
തൃശൂർ നഗരസഭ കോർപറേഷൻ ആയി ഉയർത്തിയ ശേഷമുള്ള 2000–ത്തിലെ തിരഞ്ഞെടുപ്പിൽ അരണാട്ടുകര ഡിവിഷനിൽ നിന്നാണ് അദ്ദേഹം വിജയിച്ചു മേയറായത്. 2000 മുതൽ 2004 വരെ മേയർ പദവിയിൽ തുടർന്നു.