
ഗുരുവായൂര്‍ : ഗുരുവായൂർ ഉത്സവം രണ്ടാം ദിനത്തിൽ ഭഗവാൻ സ്വർണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളി , രാവിലെ രാവിലെ 11ന് നാലമ്പലത്തിനകത്ത് തെക്കുഭാഗത്തും രാത്രി എട്ടിന് ക്ഷേത്ര വടക്കേനടയിലും ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച് വച്ചു . കോവിഡ് നിയന്ത്രണങ്ങൾ കാരണം രാത്രി പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിച്ചു ഭഗവാനെ തൊഴാൻ ഭക്തരുടെ എണ്ണം വളരെ പരിമിത മായിരുന്നു . സ്വർണ പഴുക്കാമണ്ഡപത്തിൽ ഉപവിഷ്ടനാകുന്ന ഭഗവാനെ തൊഴാൻ മുൻ വർഷങ്ങളിൽ ആയിരങ്ങളാണ് ഒഴുകിയെത്താറുളളത്.

രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിച്ചതോടെയാണ് വിശേഷാല്‍ മേളങ്ങള്‍ക്ക് തുടക്കമായത്. തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നാല് ഇല്ലങ്ങളില്‍നിന്നുള്ള ഓതിക്കന്മാര് ചേര്‍ന്നാണ് ക്ഷേത്രത്തിന്റെ എട്ടു ദിക്കുകളിലുമായി കൊടികള്‍ സ്ഥാപിച്ചത്. ദിക്ക്കൊടികള്‍ ഉയര്‍ന്നതോടെ സ്വര്‍ണ്ണകൊടിമരചുവട്ടില്‍ പഞ്ചാരിമേളത്തിന് കോലമര്‍ന്നു.
പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേള വിസ്മയം ആസ്വാദകരില്‍ ആവേശത്തിന്റെ താളവട്ടം തീര്‍ത്തു. ലക്ഷണമൊത്ത കൊമ്പന് ഇന്ദ്രസെന്‍ കോലമേറ്റി. ഗോപികണ്ണന്‍, രവികൃഷ്ണ എന്നീ ആനകള്‍ ഇടംവലം അണിനിരന്നു. പട്ടുകുട, കൊടിക്കൂറ, തഴ, സൂര്യമറ എന്നിവയുടെ അകമ്പടിയോടെ രാജകീയ പ്രൗഢിയോടെയാണ് കണ്ണന് എഴുന്നള്ളിയത്.