ഗുരുവായൂർ: പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്തർദേശീയ തലത്തിൽ യുനെസ്കോ നൽകിവരുന്ന ഏഷ്യ പസഫിക് അംഗീകാരത്തിന് ഗുരുവായൂർ ദേവസ്വത്തെ തിരഞ്ഞെടുത്തു. ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് യുനെസ്കോയുടെ ഒമ്പതംഗ ജൂറി, അവാർഡ് ഓഫ് ഡിസ്റ്റിങ്ഷൻ പദവി നൽകിയിരിക്കുന്നത്.

പുരാതന നിർമാണചാരുതയ്ക്ക് കോട്ടംവരുത്താതെയാണ് ഗുരുവായൂർ ദേവസ്വം 2018-ൽ കൂത്തമ്പലം പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തിയത്. കരിങ്കല്ലിന്റേയും മരങ്ങളുടേയും കേടുപാടുകൾ തീർത്തും മുകളിൽ ചെമ്പോല മേഞ്ഞും പഴമയുടെ പ്രൗഢഗേഹമായി കൂത്തമ്പലം സംരക്ഷിച്ചുവരികയാണ്. ടി.വി.എസ്. കമ്പനിക്കു കീഴിലുള്ള ഇന്ത്യൻ കൾച്ചർ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റാണ് കൂത്തമ്പലത്തിന്റെ നവീകരണം സമർപ്പണമായി ഏറ്റെടുത്തത്. ഒരു കോടിയോളം രൂപ നിർമാണച്ചെലവ് വന്നിട്ടുണ്ട്.
