ഗുരുവായൂർ: ക്ഷേത്രത്തിൽ നവംബർ 25-ന് നടക്കുന്ന ഏകാദശി ഉത്സവഭാഗമായി 30 ദിവസത്തെ ചുറ്റുവിളക്കുകൾ ചൊവ്വാഴ്ച ആരംഭിക്കും. പാലക്കാട് അലനെല്ലൂർ ചൂണ്ടയിൽ പറമ്പോട്ട് അമ്മിണിയമ്മയുടെ വകയാണ് ആദ്യത്തെ വിളക്ക്. ആഘോഷങ്ങളില്ല. മുന്നോടിയായി തിങ്കളാഴ്ച ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ കാര്യാലയ ഗണപതിക്ക് വിശേഷപൂജ നടത്തി. സന്ധ്യയ്ക്ക് ദീപപ്രഭയിലും കേളീനാദഘോഷത്തിലുമായിരുന്നു വിഘ്നേശ്വരസന്നിധി.
വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമാണ് ഏകാദശി ചുറ്റുവിളക്കുകൾ വഴിപാടായി നടത്തുന്നത്. ഏകാദശിനാളിൽ ദേവസ്വം വകയാണ് ഉദയാസ്തമയപൂജയോടെ ചുറ്റുവിളക്ക്. ഭരണസമിതിയും ജീവനക്കാരും ചേർന്ന് നടത്തിയിരുന്ന ചുറ്റുവിളക്ക് ഇക്കൊല്ലം ഉണ്ടാകില്ല. കോവിഡ് നിയന്ത്രണമുള്ളതിനാൽ ചടങ്ങ് മാത്രമായാണ് വിളക്ക്. കാഴ്ചശ്ശീവേലിയും കലാപരിപാടികളും ഉണ്ടാകില്ല. വിളക്കെഴുന്നള്ളിപ്പിന് ഒരാന മാത്രമേ ഉണ്ടാകൂ. രാത്രി ഒമ്പതുമണിയോടെ നട അടയ്ക്കും. ചൊവ്വാഴ്ച പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണിഅമ്മയുടെ വകയാണ് ചുറ്റുവിളക്ക്. ബുധനാഴ്ച ക്ഷേത്രം പത്തുകാരുടെയും വ്യാഴാഴ്ച പോലീസുകാരുടെയും വെള്ളിയാഴ്ച ബെംഗളൂരു കെ.വി. ഗോപിനാഥിന്റെയും ശനിയാഴ്ച ചാവക്കാട് കോടതിയുടേതുമാണ് വിളക്ക്.