കോഴിക്കോട് ⬤ കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യ 10 ലക്ഷം രൂപ ധനസഹായം നൽകും. ഗുരുതര പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് 50000 രൂപയും നൽകുമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പുരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇടക്കാല ആശ്വാസമായാണ് തുക അനുവദിച്ചത്. മരിച്ച പൈലറ്റിന്റെയും സഹപൈലറ്റിന്റെയും കുടുംബത്തിന് അർഹമായ ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു
അപകടസമയത്ത് എയര്‍പോര്‍ട്ട് അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും സമയബന്ധിതമായി ഇടപെട്ടുവെന്നും ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചുവെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി.അപകടത്തില്‍പെട്ട എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക്ബോക്സുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിമാന ദുരന്തത്തിൽ പരിക്കേറ്റവരിൽ 40 പേർക്ക് കോവിഡ് പോസിറ്റീവ് എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട് രാവിലെ വന്നിരുന്നു. നിലവിൽ ഒരാൾക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.