തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നക്ക് സ്വാധീനം ഉണ്ടായിരുന്നുവെന്നും ശിവശങ്കറുമായി അടുത്ത ബന്ധമായിരുന്നുവെന്നും എൻ.ഐ.എ. സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ പങ്കുണ്ടെന്നും കോണ്‍സുലേറ്റില്‍ വൻ സ്വാധീനം ഉണ്ടായിരുന്നുവെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.
അതെ സമയം കേസില്‍ സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജിയിൽ അന്തിമ വാദം തുടങ്ങി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ 14 പേരെ എന്‍.ഐ.എ പിടികൂടിയെന്നാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ്വര്‍ക്കാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ പറഞ്ഞു. ഇനിയും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയാണ് എന്‍.ഐ.എ നല്‍കുന്നത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തുന്നത് കൃത്യമായി അറിയാമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും എന്‍.ഐ.എ വ്യക്തമാക്കുന്നു.