ലക്ഷണങ്ങൾ കാണിക്കും മുൻപ് അർബുദം തിരിച്ചറിയാം ; പാൻസീർ ടെസ്റ്റ് ഫലപ്രഥമെന്ന് ഗവേഷകർ

ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് നാല് വർഷം മുമ്പ് മുതല്‍തന്നെ രക്തപരിശോധനയിലൂടെ അർബുദം കണ്ടെത്താമെന്ന് ഗവേഷകർ. പാൻസീർ എന്നറിയപ്പെടുന്ന ബ്ലഡ് ടെസ്റ്റ് വഴി 95% വ്യക്തികളിലും അർബുദം കണ്ടെത്തിയെന്നും വളരെ കാലത്തിനു ശേഷമാണ് അവരില്‍ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്നും ചൈനയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു സംഘം നടത്തിയ പുതിയ പഠനം പറയുന്നു.
‘ഡിഎൻഎ മെത്തിലൈലേഷൻ വഴി അഞ്ച് തരം അർബുദം കണ്ടെത്താൻ കഴിയുമെന്ന് ഞങ്ങള്‍ കണ്ടെത്തി. പരമ്പരാഗത രോഗനിർണയത്തിന് നാല് വർഷം മുന്‍പ് രക്തപരിശോധന നടത്തിയാല്‍ പോലും അതു കണ്ടെത്താം എന്നാണ്’ നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. രോഗലക്ഷണങ്ങളുണ്ടാക്കാത്തതോ മറ്റ് മാർഗ്ഗങ്ങളിലൂടെ കണ്ടുപിടിച്ചതോ ആയ കാൻസർ വളർച്ചയെ കണ്ടെത്താന്‍ ഇതുവഴി സാധിക്കും. ലിക്വിഡ് ബയോപ്സികൾ എന്നറിയപ്പെടുന്ന അത്തരം പരിശോധനകളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്.
ക്യാൻസറിനെ നേരത്തേ കണ്ടെത്തുന്നതിനുള്ള രക്തപരിശോധനയെ കുറിച്ചുള്ള ഇത്തരം പഠനങ്ങള്‍ പുറത്തു വരുന്നത് ഇതാദ്യമല്ല. എന്നാല്‍, എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തുന്നതിന് മുന്‍പ്തന്നെ ക്യാന്‍സര്‍ കണ്ടെത്താന്‍ ആകുമെന്നത് വളരെ ആവേശകരമായ കണ്ടെത്തലാണ് എന്ന് ചൈനയിലെ ഗവേഷകര്‍ പറയുന്നു.
ട്യൂമർ ഡിഎൻഎയില്‍ സാധാരാണ കണ്ടുവരുന്ന മെഥൈൽ ഗ്രൂപ്പുകൾ എന്ന് വിളിക്കപ്പെടുന്ന ടെൽടെയിൽ ടാഗുകൾ ആധാരമാക്കി നടത്തിയ പഠനമാണ് ആശാവഹമായ റിസള്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. അത്തരം ഡിഎൻഎയുടെ വളരെ ചെറിയ അളവ് പോലും എടുക്കാൻ അനുവദിക്കുന്ന സാങ്കേതിക വിദ്യകളാണ് തങ്ങൾ ഉപയോഗിച്ചതെന്നും ഗവേഷകര്‍ പറയുന്നു. ഗവേഷണ ശ്രമത്തിന്റെ ഭാഗമായി 2007 നും 2014 നും ഇടയിൽ ചൈനയിലെ വ്യക്തികളിൽ നിന്ന് ശേഖരിച്ച രക്ത പ്ലാസ്മ സാമ്പിളുകൾ ആണ് അവര്‍ ഉപയോഗിച്ചത്.