കോഴിക്കോട്: ആരാധനാലയങ്ങൾ തുറക്കണമെന്ന നിലപാട് ആവർത്തിച്ച് എംപി കെ മുരളീധരൻ. ആരാധനാലയങ്ങൾ തുറക്കണം എന്ന് എല്ലാ മത സംഘടനകളും ആവശ്യപ്പെട്ടതായിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ക്ഷേത്രങ്ങൾ തുറന്നപ്പോൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏൽപ്പിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. നാലമ്പലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാലെന്നാണ് മുരളീധന്റെ ചോദ്യം. ദർശനം നടത്തുമ്പോൾ ശരിയായി നടത്തണമെന്നും പ്രസാദം സ്വീകരിക്കണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
ആചാരമനുസരിച്ച് തൊഴുകുവാൻ കഴിയണം. അല്ലാതെയുള്ള പ്രോട്ടോക്കോൾ ആവരുതെന്ന് പറഞ്ഞ മുരളീധരൻ കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരുടെ പ്രസ്താവന മതസ്പർദ്ദ ഉണ്ടാക്കുന്നതാണെന്നും ആരോപിച്ചു. ആരാധനാലയങ്ങൾ തുറക്കണമെന്നാണ് അഭിപ്രായമെന്ന് മുരളീധരൻ ഒരിക്കൽ കൂടി വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനം എടുക്കേണ്ടത് രാഷ്ടീയ കാര്യ സമിതിയാണെന്നും തൻ്റെ അഭിപ്രായം വിശ്വാസിയുടേതാണെന്നും മുരളീധരൻ വിശദീകരിച്ചു.