ജിദ്ദ: സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് സർവീസ് നടത്തും. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കാണ് സർവീസ്. സ്പൈസ് ജെറ്റ് നടത്തുന്ന സർവീസിൽ 175 യാത്രക്കാരാണ് ഉണ്ടാകുക.
കൊവിഡ് പ്രതിസന്ധി തുടങ്ങിയതിന് ശേഷം സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനമാണ് ഇന്ന് സർവീസ് നടത്തുന്നത്. സ്പൈസ് ജെറ്റിന്റെ ബോയിങ് 737800 വിമാനമാണ് കരിപ്പൂരിലേക്ക് സർവീസ് നടത്തുന്നത്. 10 ഗർഭിണികളും 20 മുതിർന്ന പൗരന്മാരും 10 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 175 യാത്രക്കാരാണ് ആദ്യ സർവീസിൽ ഉണ്ടാകുക. സൗദി സമയം ഉച്ചയ്ക്ക് 12:50ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8:15ന് കരിപ്പൂരിൽ ഇറങ്ങും.
എംബസിയിൽ രജിസ്റ്റർ ചെയ്തവരാണ് യാത്രാ സംഘത്തിലുള്ളത്. എല്ലാ കൊവിഡ് പ്രോട്ടോകോളും പാലിച്ചായിരിക്കും യാത്ര എന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ചാർട്ടേഡ് സർവീസുകൾക്കായി സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികളും ചില സന്നദ്ധ സംഘടനകളും ശ്രമം നടത്തുന്നുണ്ട്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം കുറവായതിനാൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തുന്നത് സൗദിയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഏറെ സഹായകരമാകും.