കൊച്ചി: മാലദ്വീപിൽ നിന്ന് പ്രവാസികളുമായി ഇന്ത്യൻ നാവികസേനയുടെ ആദ്യ കപ്പൽ ഇന്ന് കൊച്ചിയിലെത്തും. വെള്ളിയാഴ്ച രാത്രി യാത്ര തിരിച്ച ഐ.എൻ.എസ് ജലാശ്വയിൽ 698 യാത്രക്കാരാണുള്ളത്.
കടൽമാർഗ്ഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായ ആദ്യ കപ്പൽ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപിൽ നിന്ന് യാത്ര തിരിച്ചത്. പ്രവാസികളുമായി ഐ.എൻ.എസ് ജലാശ്വ ഇന്ന് പകൽ10 മണിയോടെ കൊച്ചിയിലെത്തും. തുറമുഖത്തെത്തുന്ന പ്രവാസികളെ പരിശോധിക്കുന്നതിനും നിരീക്ഷണത്തിലാക്കുന്നതിനും എല്ലാ ക്രമീകരണങ്ങളും കൊച്ചിയിൽ സജ്ജമാക്കിയിട്ടുണ്ട്. കപ്പലിൽ ആകെ 698 യാത്രക്കാരാണുള്ളത്. 103 സ്ത്രീകൾ ഉള്ളതിൽ 19 പേർ ഗർഭിണികളാണ്. പത്ത് വയസ്സിൽ താഴെയുള്ള 14 കുട്ടികളും കപ്പലിലുണ്ട്. പരിശോധനകളെല്ലാം പൂർത്തിയാക്കിയതിന് ശേഷമാണ് ഇവരെ കപ്പലിൽ കയറ്റിയത്. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണറേറ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്.
ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിലെത്തിയവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവരാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചത്. ഐ.എൻ.എസ് ജലാശ്വക്ക് പുറമേ ഐ.എൻ.എസ് മഗർ കപ്പലും പ്രവാസികളെ കൊണ്ടുവരാൻ മാലദ്വീപിൽ എത്തിയിട്ടുണ്ട്.
