തിരുവനന്തപുരം: ലോക്ഡൗണ്‍ പിൻവലിക്കുന്നതിനുള്ള വിശദമായ മാർഗരേഖ തയ്യാറാക്കി കർമ്മസമിതി.ഏപ്രിൽ 15 മുതൽ മൂന്നു ഘട്ടമായി ലോക്ഡൗൺ പിൻവലിക്കണമെന്നാണ് സമിതി നിർദേശിച്ചിരിക്കുന്നത്. 14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളാണു നിർദേശങ്ങളിലുള്ളത്. ഓരോ ദിവസത്തെയും കേസുകളും വ്യാപന രീതികളും അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത്. വിദഗ്ധ സമിതി നിർദേശം മന്ത്രിസഭാ യോഗം ബുധനാഴ്ച ചർച്ച ചെയ്യും.
ഒന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ഇrങ്ങനെ,
ഒരാൾക്കു മാത്രമേ ഒരു വീട്ടിൽനിന്ന് പുറത്തിറങ്ങാന്‍ അനുവാദം നൽകൂ. പുറത്തിറങ്ങുന്നവർ നിർബന്ധമായി മുഖാവരണം ധരിക്കണം. മൂന്ന് മണിക്കൂർ മാത്രമായിരിക്കും പുറത്തുപോകാൻ അനുവദിക്കുന്ന സമയം. 65 വയസ്സിനു മേൽ പ്രായമുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പുറത്തിറങ്ങരുത്. പുറത്ത് ഇറങ്ങുന്നവർ ആധാറോ, തിരിച്ചറിയൽ കാർഡോ കൈവശം വേണം. യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം. വാഹനങ്ങൾ ഒറ്റ, ഇരട്ട നമ്പറുകൾ പ്രകാരം നിയന്ത്രിക്കും.ഞായറാഴ്ചകളിൽ കർശനമായ വാഹന നിയന്ത്രണം ഉണ്ടാകും. 5 പേരിൽ കൂടുതൽ ഒരാവശ്യത്തിന് ഒത്തുചേരരുത്. മതപരമായ ചടങ്ങുകൾക്കും കൂട്ടം കൂടരുത്. ബാങ്കുകൾക്കു സാധാരണ പ്രവൃത്തി സമയം. തുറക്കുന്ന സ്ഥാപനങ്ങളിൽ സാനിറ്റൈസേഷൻ സംവിധാനം വേണം. നിയമപരമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം.
രണ്ടാം ഘട്ടത്തിലെ നിർദേശങ്ങൾ,
14 ദിവസത്തിനുള്ളിൽ ഒരു പുതിയ കേസും ഉണ്ടാകരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ കൂടരുത്. ഒരു കോവിഡ് ഹോട്സ്പോട്ടും പാടില്ല.
മൂന്നാം ഘട്ടത്തിലെ നിർദേശങ്ങൾ,
14 ദിവസത്തിനുള്ളിൽ ഒരു കോവിഡ് കേസും ഉണ്ടാകരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തിൽ താഴെയായിരിക്കണം. സംസ്ഥാനത്തെവിടെയും ഒരു കോവിഡ് ഹോട്സ്പോട്ടും പാടില്ല.