ഗുരുവായൂർ: ക്ഷേത്രോത്സവത്തിൻറെ തുടക്കത്തോടനുബന്ധിച്ചുള്ള കലശാരംഭം ഫെബ്രുവരി 27ന് വ്യാഴാഴ്ച. ക്ഷേത്രത്തിലെ ബിംബത്തിൽ ദേവസാന്നിധ്യം ഉണ്ടാക്കുന്നതിനും ദേവാലയത്തിനും ബിംബത്തിനും വന്നുചേരാവുന്ന അശുദ്ധികൾ ഇല്ലായ്മ ചെയ്തു ചൈതന്യം വർധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന കർമ്മമാണ് കലശം. കലശങ്ങളിൽ (കുടങ്ങളിൽ) – സംഭരിച്ച ജലത്തെ മന്ത്രപൂ ർവകമായ കർമ്മങ്ങളോടെ ബിംബത്തിൽ അഭിഷേകം കഴിക്കുന്നതുകൊണ്ട് ആ കർമ്മത്തിനെല്ലാം കൂടി കലശം എന്നു പറഞ്ഞുവരുന്നു.
സഹസ്രകലശ ചടങ്ങുകള്‍ക്ക് 27-ന് വ്യാഴാഴ്ച്ച വൈകീട്ട് ആചാര്യ വരണത്തോടെ തുടക്കമാകും. തുടര്‍ന്ന് മുളയറയില്‍ 16-മുളം പാലികകളില്‍ ധാന്യങ്ങള്‍ വിതച്ച് മുളയിടല്‍ ചടങ്ങും നടക്കും. 28-മുതല്‍ ശുദ്ധി, ഹോമചടങ്ങുകളാണ്. മാര്‍ച്ച് 4-നാണ് തത്വകലശം. 5-ന് ആയിരം കുടങ്ങളിലെ കലശാഭിഷേകവും, ബ്രഹ്മകലശാഭിഷേകവും നടക്കും. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാന്ദികുറിയ്ക്കുന്ന പ്രസിദ്ധമായ ആനയോട്ടം മാര്‍ച്ച് 6-ന് ഉച്ചയ്ക്ക് മൂന്നിനും, തുടര്‍ന്ന് രാത്രി കുംഭമാസത്തിലെ പൂയ്യം നക്ഷത്രത്തില്‍ ഭഗവാന്റെ സ്വര്‍ണ്ണകൊടിമരത്തില്‍ സപ്തവര്‍ണ്ണ കൊടി ഉയര്‍ത്തി കൊടിയേറ്റവും നടക്കും. 15-ന് രാത്രി കൊടിയിറക്കത്തോടെ 10-ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂര്‍ തിരുവുത്സവത്തിന് സമാപ്തിയാകും. കലശം ആരംഭിയ്ക്കുന്ന ഈമാസം 27-മുതല്‍ ഉത്സവം കൊടിയിറങ്ങുന്ന മാര്‍ച്ച് 15-വരെ ക്ഷേത്രം നാലമ്പലത്തിനകത്തേയ്ക്ക് 5-വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ പ്രവേശിപ്പിയ്ക്കില്ല. ഈ സമയങ്ങളില്‍ ക്ഷേത്രം ചുറ്റമ്പലത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നതിനും, ചോറൂണ് വഴിപാട് നടത്തുന്നതിനും തടസ്സമുണ്ടാകില്ല